ന്യൂഡൽഹി: ഭരണപരമായ വീഴ്ചകളും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ദേശീയപാതകളിലെ അപകടങ്ങൾക്കു കാരണമായി മാറരുതെന്ന് സുപ്രീംകോടതി. രാജ്യത്തെ ആകെ റോഡ് ശൃംഖലയുടെ രണ്ടു ശതമാനം മാത്രമാണു ദേശീയപാതകളെങ്കിലും രാജ്യത്തെ വാഹനാപകടത്തിന്റെ 30 ശതമാനവും സംഭവിക്കുന്നത് ഇവിടെയാണെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രാജസ്ഥാനിലും തെലുങ്കാനയിലും ഒരു ദിവസത്തിന്റെ ഇടവേളയിൽ ദേശീയപാതയിൽ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നിരീക്ഷണം. രണ്ട് അപകടങ്ങളിലുമായി 34 പേരാണു മരിച്ചത്. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കേണ്ട ചില നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ഒഴിവാക്കാവുന്ന ഒരു മരണംപോലും സംഭവിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പാർക്കിംഗ്, അപകടമേഖലകൾ എന്നിവ കാരണം ഒരു ജീവൻ നഷ്ടപ്പെടുന്നത് പൗരന്മാർക്കു ഭരണകൂടം നൽകേണ്ട സുരക്ഷാ കവചത്തിന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന ‘ജീവിക്കാനുള്ള അവകാശത്തെ’ റോഡ് സുരക്ഷയുമായി കോടതി നേരിട്ട് ബന്ധിപ്പിച്ചു. മനുഷ്യജീവൻ സംരക്ഷിക്കപ്പെടുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അനധികൃത പാർക്കിംഗും നിർമാണങ്ങളും ഒഴിവാക്കണം
ദേശീയപാതകളിലോ അവയുടെ വശങ്ങളിലോ നിശ്ചിത പാർക്കിംഗ് ഏരിയകളിൽ അല്ലാതെ വലിയ വാഹനങ്ങളോ വാണിജ്യ വാഹനങ്ങളോ നിർത്താൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, ജിപിഎസ് അധിഷ്ഠിത ഫോട്ടോഗ്രാഫിക് തെളിവുകൾ, ഇ-ചെലാൻ സംവിധാനം എന്നിവ വഴി നിയമലംഘനങ്ങൾ കണ്ടെത്തണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ), സംസ്ഥാന പോലീസ്, ഗതാഗത വകുപ്പുകൾ എന്നിവർ 60 ദിവസത്തിനുള്ളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനകൾക്കും പട്രോളിംഗിനുമായി ജില്ലാ മജിസ്ട്രേറ്റുമാർ പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദേശീയപാതയോരങ്ങളിൽ നിയമവിരുദ്ധ നിർമാണങ്ങൾ നടത്തുന്നതിനെതിരേയും കോടതി കടുത്ത നിലപാട് സ്വീകരിച്ചു.
പാതയോരങ്ങളിൽ നിശ്ചിത ദൂരപരിധി മറികടന്ന് പുതിയ ധാബകളോ മറ്റു വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിരോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം.
ദേശീയപാതാ അഥോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതിയില്ലാതെ സുരക്ഷാ മേഖലകളിൽ പുതിയ ലൈസൻസുകൾ നൽകരുത്. നിലവിലുള്ള ലൈസൻസുകൾ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണം
റോഡ് സുരക്ഷ നിരീക്ഷിക്കുന്നതിനായി 15 ദിവസത്തിനുള്ളിൽ ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണകൂടം, പോലീസ്, എൻഎച്ച്എഐ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ ഈ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടണം.
അപകടസാധ്യതയുള്ള ഇടങ്ങളിൽ മികച്ച വെളിച്ചം ഉറപ്പാക്കുക, നിരീക്ഷണസംവിധാനങ്ങൾ വർധിപ്പിക്കുക, ട്രക്കുകൾക്കായി പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുക, അടിയന്തര സേവന സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സുപ്രീംകോടതി നിർദേശിച്ചു.